Skip to main content

എൻറ്റെ ദൈവം

 


ഈ ബ്ലോഗ് എന്റെ അമ്പതാം പിറന്നാൾ ദിനത്തിൽ (2003 മെയ്‌ 27) എഴുതിയതാണെങ്കിലും പിന്നീട് പല തവണ പല കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്; അഥവാ, നടത്തിക്കൊണ്ടേയിരിക്കുന്നു. ദൈവ സങ്കല്പത്തിൽ എന്തുകൊണ്ട് ഒരു നിലപാടിൽ ഉറച്ചുനിന്നുകൂടായെന്നു ചോദിക്കുന്നവരുണ്ട്. എനിക്കതിനു സാധിക്കുന്നില്ലായെന്നാണ് അവരോട് പറയുവാനുള്ള മറുപടി. ഒരു കാലഘട്ടത്തിൽ അതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള കാരണത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. ഞാൻ ഒരു ഈശ്വര വിശ്വാസിയല്ല; മറിച്ച്, ഈശ്വരാന്വേഷിയാണ്. വിശ്വാസിക്ക് ഒരേ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയും. അവനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ബട്ടൺ അമർത്തിക്കഴിഞ്ഞാൽ പിന്നെ വിശ്രമിക്കാം. എന്നാൽ അന്വേഷിക്ക് കലാകാലങ്ങളിലുള്ള അവന്റെ കണ്ടെത്തലുകൾക്കനുസ്സരിച്ച് നിലപാടിൽ മാറ്റം വരുത്തിക്കൊണ്ടേയിരുന്നാലേ അന്വേഷണം മുൻപോട്ടു പോകുകയുള്ളൂ.

സത്യത്തിൽ എന്റെ നിലപാടിൽ കാതലായ ഒരു മാറ്റവും ഉണ്ടായിട്ടില്ലായെന്നതാണ് വസ്തുത. ബാല്യത്തിൽ ലഭിച്ച ഉൾവിളികൾ ശരിയായിരുന്നു; ഇതുതന്നെയാണ് ശരിയായ വഴി എന്ന ബോധ്യം ഊട്ടിയുറപ്പിക്കാൻ മാത്രമേ എഴുത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതായി വന്നിട്ടുള്ളൂ. സണ്ടേസ്കൂളിൽ പഠിക്കുന്ന കാലത്തും എന്റെ മനസ്സിൽ ഉണ്ടായിരുന്ന ദൈവ സങ്കല്പം ആ സിലബസ് പ്രതിപാദിച്ചിരുന്ന രീതിയിലായിരുന്നില്ല. ഒരു പക്ഷെ, ആ സമയത്തു തന്നെ തുടങ്ങിയിരുന്ന ഹിന്ദി പ്രചാരസഭയിലെ സാമാന്തര പഠനവും സ്കൂളിലെ പഠനവും ശ്രീ ചിത്തിര തിരുനാൾ വായനശാലയിൽ നിന്നും അപ്പച്ചൻ കൊണ്ടുതന്നിരുന്ന പുസ്തകങ്ങളിൽ നിന്നും ലഭിച്ച അറിവും പതിനഞ്ചു വർഷത്തെ എയർഫോഴ്‌സ്‌ ജീവിതവും ഒക്കെ ദൈവത്തെക്കുറിച്ചുള്ള എന്റെ സങ്കൽപ്പം രൂപപ്പെടുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണണ്ട്. ഈ പ്രപഞ്ചത്തെ താങ്ങുന്ന ഒരു വലിയ ശക്തി നിലവിലുണ്ട്; അതാണ് ദൈവം എന്നുള്ളതായിരുന്നു അടിസ്ഥാനപരമായി എന്റെ സങ്കല്പത്തിന്റെ ആധാരം. ദൈവത്തെക്കുറിച്ച് എല്ലാ മതഗ്രൻഥങ്ങളും പൊടിപ്പും തൊങ്ങലും വെച്ച കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും ഒരു ദേവാലയങ്ങളിലും നമ്മളെ കാത്ത് ദൈവം ഇരുപ്പില്ലായെന്നുമായിരുന്നു എന്റെ അന്നത്തെയും വിശ്വാസം. എന്നാൽ, എന്റെ അമ്മച്ചിയുടെ പ്രേരണയാലും അവർക്ക് ഒരു രീതിയിലുമുള്ള മനപ്രയാസവും ദുഃഖവും ഉണ്ടാവരുതെന്നുള്ള എന്റെ തീവ്രമായ ആഗ്രഹത്താലും അമ്മച്ചിയെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി മാത്രം പള്ളിയിൽ പോകുന്നതും മതപഠന ക്‌ളാസുകളിൽ പങ്കെടുക്കുന്നതും തുടർന്നുവന്നിരുന്നു.

കൗമാരപ്രായത്തിൽ തന്നെ ദൈവം എന്താല്ലായെന്ന ബോധ്യം എനിക്കുണ്ടായിരുന്നു.
നമ്മുടെ ആവശ്യങ്ങൾ സാധിച്ചു തരുന്ന ഒരു യന്ത്രമല്ല ദൈവമെന്നതായിരുന്നു എന്റെ ബോധ്യങ്ങളുടെ അടിസ്ഥാന ശില.
നമ്മൾ നിരന്തരം പ്രകീർത്തിച്ചതുകൊണ്ടോ സ്തോത്രം ചെയ്യുന്നതുകൊണ്ടോ പ്രീതിപ്പെട്ട് നമ്മുടെ ആവശ്യങ്ങൾ സാധിച്ചു തരുന്ന ഒരു വ്യക്തിയായി ദൈവത്തെ കാണുന്നത് കുറഞ്ഞപക്ഷം ദൈവനിന്ദയും ദൈവനിഷേധവും ആണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. 
നമ്മുടെ അനുഭവങ്ങൾ നമ്മുടെ കർമ്മങ്ങളുടെ ഫലങ്ങളായിരിക്കുമെന്ന് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു. “നന്മയ്ക്കു ഫലം നന്മ; തിന്മയ്ക്കു ഫലം തിന്മ” എന്ന തത്വം യുക്തിഭദ്രമാണെന്ന് വിശ്വസിക്കാനാണ് എന്റെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത്. തിന്മ ചെയ്താലും കുഴപ്പമില്ല യേശുവിനെ രക്ഷകനായി വിശ്വസിച്ചാൽ നന്മയുണ്ടാവും, നിത്യജീവനുണ്ടാവും എന്നൊക്കെയുള്ള പ്രമാണങ്ങൾ എനിക്കു ഒട്ടും ദഹിക്കുന്നതായിരുന്നില്ല. വിശ്വസിക്കുന്നവർ മരണാനന്തരം സ്വർഗ്ഗത്തിൽ പോകും; ബാക്കിയുള്ളവർ നരകത്തിൽ പോകും എന്നൊക്കെയുള്ള ഭീഷണികൾ എന്നെ ഒട്ടും ഭയപ്പെടുത്തിയിട്ടില്ലയെന്നതാണ് വാസ്തവം. സ്വർഗ്ഗം, നരകം എന്നതൊക്കെ മനുഷ്യരെ ചൂഷണം ചെയ്യാൻ ആസൂത്രിത മതങ്ങൾ രൂപപ്പെടുത്തിയെടുത്ത സിദ്ധാന്തങ്ങളാണെന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടാണ് പല കാലഘട്ടങ്ങളിലും പല പെന്തകൊസ്ത് പാസ്റ്ററന്മാർ എന്നെ സമീപിച്ചപ്പോളൊക്കെ “എനിക്ക് നരകത്തിൽ പോകാനാണ് താൽപ്പര്യം” എന്നു പറഞ്ഞ് അവരെ കളിയാക്കി വിടാൻ എനിക്കു കഴിഞ്ഞത്.

ലോകാവസ്സാനത്തിലും ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിലുമൊക്കെ ഇവയുടെ വക്താക്കളായ പാസ്റ്റർമാർക്കും പുരോഹിതർക്കും പോലും വിശ്വാസമില്ലായെന്നു ഈ ലോകത്ത് സമ്പത്തും വസ്തുവകകളും ആർജിക്കുന്നതിനുവേണ്ടി അവർ കാണിക്കുന്ന പരാക്രമം തന്നെ തെളിവാകുകയാണ്.

മറ്റുള്ള ജീവജാലങ്ങളും മനുഷ്യനും തമ്മിലുള്ള ആത്യന്തികമായ വ്യത്യാസം മനുഷ്യന് ബുദ്ധിയും വിവേചന ശക്തിയും തന്നിട്ടുള്ളതാണെന്നും ദൈവത്തിന്റെ സ്വരൂപത്തിലാണ് ദൈവം മനുഷ്യനെ ശ്രഷ്ടിച്ചിരിക്കുന്നതെന്നും പഠിപ്പിക്കുന്ന മതങ്ങൾ ദൈവം മനുഷ്യന് കനിഞ്ഞു നൽകിയിരിക്കുന്ന വിവേചന ബുദ്ധി ഒരു കാരണവശാലും ഉപയോഗിക്കരുത്; മറിച്ച് വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അന്ധമായി വിശ്വസിക്കണമെന്ന് ആഹ്വാനം ചെയ്യുമ്പോൾ തങ്ങൾ പറയുന്നത് നുണയാണെന്ന് ഉറക്കെ വിളിച്ചുകൂവുകയും ഇരിക്കുന്ന കൊമ്പ് മുറിക്കുകയുമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

എന്റെ ആഗ്രഹങ്ങൾ സഫലീകരിക്കുന്ന യെന്ത്രമല്ല എന്റെ ദൈവം. ദൈവത്തിന്റെ ഹിതം നിറവേറ്റപ്പെടട്ടേയെന്ന രീതിയിൽ എന്നെത്തന്നെ പൂർണ്ണമായി പ്രപഞ്ച നാഥനിൽ സമർപ്പിക്കുകയാണ് എന്നെ സംബന്ധിച്ചിടത്തോളം ഈശ്വരഭക്തി. എങ്ങോട്ട് കൊണ്ടുപോയാലും, എങ്ങിനെയായാലും എനിക്ക് പരാതിയില്ല. സന്തോഷവും ദുഃഖവും നിരാശയുമൊക്കെ നമ്മുടെ മനസ്സിൽ മാത്രം രൂപപ്പെടുന്ന ചിന്തകളാണ്; ഇവയുടെ മേൽ പൂർണ്ണ നിയന്ത്രണം കൈവരിക്കാനുള്ള കഴിവ് മനുഷ്യന് ദൈവം നൽകിയിട്ടുണ്ടെന്നതും എനിക്ക് അനുഭവപ്പെട്ട സത്യങ്ങളാണ്. ഈ ദൈവീകാനുഭവങ്ങളിൽ ഉറച്ചു നിൽക്കുവാനും എപ്പോഴും ഏതു സാഹചര്യത്തിലും തൃപ്തനും സന്തോഷവാനും ആയിരിക്കുവാൻ എന്റെ ഗുരുജി ശ്രീ ശ്രീ രവിചന്ദ്രൻജിയുടെ ആർട്ട്‌ ഓഫ് ലിവിങ് എന്ന സംഘടനയിൽ നിന്നും എനിക്ക് ലഭിച്ച പരിശീലനം വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു.

മനുഷ്യകുലത്തെയും സർവ്വജീവജാലങ്ങളെയും പ്രകൃതിയേയും സ്നേഹിക്കുക, അവയുടെ നിലനിൽപ്പിനു സഹായമാകുക എന്നതാണ് എന്റെ ദൈവാരാധന. ആരേയും ഉപദ്രവിക്കാതിരിക്കുക, ആരുടേയും ജീവിതത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, കഷ്ടപ്പെടുന്നവരോട് സഹാനുഭൂതി കാട്ടുക, നീതിമാനായി ജീവിക്കുക എന്നതൊക്കെയാണ് നന്മയായി ഞാൻ കാണുന്നത്. ഇതൊന്നും ദൈവം ഒരു പുസ്തകത്തിലും എഴുതി നൽകിയതല്ല. തിരിച്ചറിവ് ഉണ്ടാകാൻ തുടങ്ങിയപ്പോൾ തന്നെ ഇതൊക്കെ മനസ്സാക്ഷിയുടെ ഏടുകളിൽ കുറിച്ചിടപ്പെട്ടിരുന്നു.

പൂജ്യത്തിൽ നിന്നും ജീവിതം തുടങ്ങിയ എനിക്ക് ധാരാളം നന്മകൾ നൽകിയിരിക്കുന്നത് ഞാൻ തിരിച്ചറിയുന്നു. കൂടുതൽ ആവശ്യങ്ങളുടെ പട്ടിക സമർപ്പിക്കാതെ ലഭിച്ച നന്മകൾക്കു വേണ്ടി നന്ദിയുള്ളവനായിരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രാർത്ഥനയെന്നും ഞാൻ മനസിലാക്കുന്നു. പ്രാർത്ഥിക്കുമ്പോൾ ഒരു രീതിയിലും ശബ്ദമോ ബഹളമോ ഉണ്ടാക്കേണ്ടതില്ല; നിശബ്ദതയാണ് ദൈവത്തോട് സംവദിക്കാനുതകുന്ന ഉത്തമ ഭാഷ എന്നതും ദൈവാനുഭവത്തിൽ കൂടി മനസ്സിലാക്കിയ രഹസ്യമാണ്. 

ജീവിതത്തിൽ ഒരു പ്രതിസന്ധിയും ഉണ്ടാവരുതേയെന്നു ഞാൻ പ്രാർത്ഥിക്കാറില്ല. മറിച്ച്, ഏത്
 പ്രതിസന്ധിഘട്ടങ്ങളിലും തളരാത്ത മനക്കരുത്തും പ്രതിസന്ധികൾ തരണം ചെയ്യുവാനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കാനുള്ള മനഃസാന്നിധ്യവും തരണമേയെന്നാണ് ഞാൻ പ്രാർത്ഥിക്കാറുള്ളത്. എന്നു കരുതി എനിക്ക്  ലൗകീകമായ ആവശ്യങ്ങളൊന്നും ഇല്ലെന്നോ അവയൊന്നും പ്രാർത്ഥനയിൽ സമർപ്പിക്കുകയില്ലായെന്നോ അല്ല ഞാൻ പറയുന്നത്. പക്ഷെ അവയൊക്കെ നേടുന്നതിന് പ്രാർത്ഥനയോടൊപ്പം Affirmation, ആകർഷണ നിയമം (Law of Attraction), ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്' (NLP) മുതലായ ടെക്‌നിക്കുകൾ ഉപയോക്കുകയായിരുന്നു എന്റെ രീതി. സത്യത്തിൽ, ഈ ടെക്‌നിക്കുകളുടെ പ്രയോഗത്തിൽ അനിവാര്യമായ ഒരു ഉപകരണമായാണ് ഞാൻ പ്രാർത്ഥനയെ ഉപയോഗിക്കുന്നത്.

ദൈവത്തെക്കുറിച്ചുള്ള എന്റെ സങ്കൽപ്പങ്ങൾ രൂപപ്പെടുന്നതിൽ ചെറുപ്പത്തിൽ ഞാൻ വായിച്ചിട്ടുള്ള പുസ്തകങ്ങൾ, പ്രത്യേകിച്ചും, സ്കൂൾ-കോളേജ് പഠനകാലത്ത് ചില ഭാഗങ്ങൾ പഠിക്കുവാനുണ്ടായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ പുസ്തകങ്ങൾ, സ്വാധീനിച്ചിട്ടുണ്ട് എന്ന വസ്തുതയും ഞാൻ തിരിച്ചറിയുന്നു. സണ്ടേ സ്കൂളിൽ പഠിപ്പിച്ചതും നെഹ്‌റു വിനെപ്പോലെയുള്ള മഹാന്മാരുടെ പുസ്തകങ്ങളും ജീവചരിത്രങ്ങളും പഠിപ്പിച്ച സ്വതന്ത്ര ചിന്തകളും തമ്മിലുള്ള ഒരു യുദ്ധം എന്റെ മനസ്സിൽ നടക്കുകയും ആ യുദ്ധത്തിൽ രണ്ടാമത്തെ ചിന്താഗതി വിജയിക്കുകയും ചെയ്തുവെന്നതാണ് സത്യത്തിൽ നടന്നത് എന്നാണു എന്റെ ജീവിതത്തെ ഞാൻതന്നെ വിലയിരുത്തുമ്പോളൊക്കെ എനിക്ക് മനസ്സിലായിട്ടുള്ളത്.

Comments

Popular posts from this blog

Smart Retirement Planning

Story of a Wasted Retirement Life I have many friends who invested their entire life's earnings into starting their own businesses and ended up facing significant challenges. One such example is my friend Abdul Khader, who lived with me in Jeddah for ten years. (To maintain the privacy of my friend, the name, place and photo given here are not real.) Abdul Khader moved to Saudi Arabia in the early 1970s when he was just 21 years old. When we met in Jeddah in 1996, he was 46. After 33 years of working abroad, he returned to India in 2003, having already arranged his daughter's marriage. His daughter lived in England with her husband, and his son, after completing nursing, secured a job at a government hospital in Riyadh. മലയാളത്തിൽ വായിക്കാം When his wife was left alone in a big house, Abdul Khader decided to return home. Along with a substantial amount from his company as retirement benefit, he also had a significant sum saved over the years. Not wanting to sit idle at home, he...

സമർത്ഥമായ വിരമിക്കൽ പദ്ധതികൾ

ജീവിക്കാൻ മറന്നുപോയ അബ്ദുൽ ഖാദറിൻ്റെ  കഥ ഒരു പുരുഷായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുവാനായി ഉപയോഗിച്ചു പണി വാങ്ങിക്കൂട്ടിയ പലരും എൻ്റെ  സുഹൃത്തുക്കളായിട്ടുണ്ട്. എന്നോടൊപ്പം 10 വർഷക്കാലം ജിദ്ദയിൽ ഉണ്ടായിരുന്ന എൻ്റെ  സുഹൃത്ത് അബ്ദുൽ ഖാദർ ഒരു നല്ല ഉദാഹരണമാണ്. (വ്യക്തിപരമായ സ്വകാര്യത പരിഗണിച്ചു എൻ്റെ  സുഹൃത്തിൻ്റെ  ഇവിടെ കൊടുക്കുന്ന പേരും സ്ഥലവും ഫോട്ടോയും യഥാർത്ഥത്തിലുള്ളതല്ല.) 21 വയസ്സുള്ളപ്പോൾ, 1970 കളുടെ ആരംഭത്തിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയതാണ് അബ്ദുൽ ഖാദർ. 1996 ൽ ഞങ്ങൾ ജിദ്ദയിൽ കണ്ടുമുട്ടുമ്പോൾ അബ്ദുൽ ഖാദറിന് 46 വയസ്സുണ്ടായിരുന്നു. 2003 ൽ അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോന്നു. അതിനു മുൻപ് തന്നെ മകളുടെ വിവാഹം നടത്തി. മകൾ ഭർത്താവിനോടൊപ്പം ഇംഗ്ലണ്ടിൽ ആയിരുന്നു. മകൻ നഴ്സിംഗ് പഠിച്ചതിനു ശേഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ആശുപത്രികളിലും ജോലിചെയ്ത് റിയാദിൽ സർക്കാർ ആശുപത്രിയിൽ ജോലിക്കു കയറി. Read in English അപ്പോഴാണ് ഒരു വലിയ വീട്ടിൽ ഭാര്യ തനിച്ചായിപ്പോയല്ലോയെന്ന ആവലാതി ഉണ്ടാവുകയും അബ്ദുൽ ഖാദർ നാട്ടിലേക്കു പോരുക...

പീഡാനുഭവങ്ങളുടെ ഞായറാഴ്ച്ചകൾ

  ആഴ്ച്ചാവസാനവും ഞായറാഴ്ചയും അടുക്കുന്തോറും മനസ്സിൽ ആധി വർദ്ധിക്കുകയാണ്. എന്തും സംഭവിക്കാം എന്ന മുൻവിധിയോടാണ് ഞായറാഴ്ച്ച 8:30 ന് പള്ളിയിലേക്ക് വലതുകാൽ വെച്ചു കയറുന്നത്. ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുമ്പോഴൊക്കെ വീക്കെൻഡ് അഥവാ ആഴ്ച്ചാവസാനം വലിയ ആവേശത്തോടെയായിരുന്നു കാത്തിരുന്നത്. ആഘോഷമാക്കുന്ന വീക്കെൻഡിൽ ഞായറാഴ്ച്ച പള്ളിയിൽ പോയിരുന്നത് മുൻപോട്ടുള്ള വഴിയിൽ വലിയ ഊർജ്ജം നൽകിയിരുന്നു. ആഴ്ചയുടെ അവസാനം പള്ളിയിൽ പോവുക എന്നുള്ളത് ബാംഗ്ലൂരിലും ഖത്തറിലും ജോലി ചെയ്യുന്ന സമയത്താണ് ആരംഭിച്ചത്. അതിനുമുമ്പ് എയർ ഫോഴ്സിലും സൗദി അറേബ്യയിലുമായി ചെലവഴിച്ച 32 വർഷക്കാലം പള്ളിയിൽ പോക്ക് പരിപാടിയിലേ ഇല്ലായിരുന്നു. ചുരുക്കത്തിൽ, കഴിഞ്ഞ 18 വർഷങ്ങളിലെ വീക്കെൻഡിൽ ഉൾപ്പെട്ടിരുന്ന അനേകം പരിപാടികളിൽ ഒന്നുമാത്രമായിരുന്നു പള്ളിയിൽപോക്ക്. അത് പരമാവധി ഒന്നര മണിക്കൂർ കൊണ്ട് തീരുമായിരുന്നതുകൊണ്ട് ഒരു ശല്യമായി ഒരിക്കലും കണ്ടിരുന്നില്ല.  അടൂരിൽ എത്തിയതിനുശേഷവും (2015 ന് ശേഷം) ഞായറാഴ്ച്ച കുർബാനയ്ക്ക് ഒന്നര മണിക്കൂർ നീക്കി വെക്കുമായിരുന്നു. അരീക്കലച്ചനും നെടിയത്തച്ചനും പൂവണ്ണാലച്ചനും ഒക്കെ ഇവിടെ വികാരിമാരായിരുന്ന സ...