Skip to main content

ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ടും

 


2011 മുതൽ നിലവിലിരുന്ന എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. കുറേനാളുകളായി ആലോചിക്കുന്നുണ്ടെങ്കിലും പിന്നെയാകാം എന്നു കരുതി നീട്ടിക്കൊണ്ടുപോയ ഒരു സംഗതി പെട്ടെന്ന് ചെയ്യേണ്ടി വന്നതിന്റെ കാരണം ഇപ്പോൾ നടക്കുന്ന ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും സൗമ്യയെന്ന മലയാളി യുവതിയുടെ മരണവും സംബന്ധിച്ച് പല പ്രമുഖരും അവരുടെ FB ടൈംലൈനിൽ പങ്കുവെച്ച അഭിപ്രായങ്ങൾക്കും അനുശോചനക്കുറിപ്പുകൾക്കും അടിയിൽ ഒഴുകിയെത്തിയ കമന്റുകളാണ്.

മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ‌ചാണ്ടിയുടെ ഒരു പോസ്റ്റ് ആയിരുന്നു ആദ്യം ശ്രദ്ധയിൽപെട്ടത്. അദ്ദേഹത്തിന്റെ കുറിപ്പിൽ ഭീകരപ്രവർത്തകരുടെ ഷെല്ലാക്രമണത്തിൽ സൗമ്യയെന്ന മലയാളിയുവതി കൊല്ലപ്പെട്ടതിൽ അനുശോചിക്കുന്നുവെന്നായിരുന്നു ആദ്യം എഴുതിയത്. അപ്പോൾ വന്ന പല കമന്റുകളും സൈബർ ആക്രമണത്തിന്റെ സ്വഭാവമുള്ളവയായിരുന്നു. ചില കമന്റുകളിലെ പദപ്രയോഗങ്ങൾ ഈയടുത്ത സമയത്തിറങ്ങിയ “ജോജി” എന്ന മലയാളസിനിമയിലേതുപോലെ മലീമസമായിരുന്നു. ഏതായാലും ഉമ്മൻചാണ്ടിസാർ പോസ്റ്റ് എഡിറ്റ് ചെയ്ത് ഭീകരപ്രവർത്തകർ എന്ന വാക്ക് ഒഴിവാക്കി.

മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ വന്ന കമന്റുകളിൽ അസഭ്യം ഇല്ലായിരുന്നുവെങ്കിലും ഒരു വിഭാഗം ആളുകൾക്കുള്ള അസഹിഷ്ണുത വെളിവായിരുന്നു. ഞങ്ങൾ വോട്ട് തന്ന് വീണ്ടും ജയിപ്പിച്ചത് പലസ്റ്റീൻ പോരാളികളെ ഒരു രീതിയിലും കുറ്റപ്പെടുത്താനല്ലാ ഇത് ആവർത്തിച്ചാൽ ഭാവിയിൽ പിന്തുണ പ്രതീക്ഷിക്കേണ്ടായെന്ന സന്ദേശം പല കമന്റുകളിൽനിന്നും വായിച്ചെടുക്കാൻ കഴിയുമായിരുന്നു. ഏതായാലും അദ്ദേഹവും ആദ്യമിട്ട പോസ്റ്റ് എഡിറ്റ് ചെയ്ത് മയപ്പെടുത്തി ഭാവിയിലുണ്ടായേക്കാവുന്ന വോട്ട്നഷ്ട്ടം ബുദ്ധിപൂർവ്വം ഒഴിവാക്കി.

പാലായിലെ നിയുക്ത MLA ശ്രീ. മാണി സി.കാപ്പനും വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ശ്രീമതി വീണ ജി.നായരുമായിരുന്നു സൗമ്യക്ക് ആദരാജ്ഞലികൾ അർപ്പിച്ചു ഫേസ്ബുക്കിൽ ഇട്ട പോസ്റ്റുകൾ സൈബർ ആക്രമണങ്ങൾക്കു ശേഷം എഡിറ്റ് ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യേണ്ടിവന്ന മറ്റു രണ്ടു പ്രമുഖർ. നമ്മുടെ സമൂഹത്തിൽ വർഗ്ഗീയവിദ്വേഷം വളർത്തുന്ന ശക്തികൾ ഫേസ്ബുക്ക് കീഴടക്കിയിരിക്കുന്നു, ഫണം വിരിച്ചാടുന്നു. വിഷം വമിക്കുന്ന ഈ അന്തരീക്ഷത്തിൽനിന്നും ഓടിമാറേണ്ടതായിട്ടുണ്ട്.

2011ൽ ഞാൻ ഫേസ്ബുക്ക് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ മറ്റുള്ളവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുകയും അഭിപ്രായങ്ങൾ സത്യസന്ധമായി പറയുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്കാരമായിരുന്നു നിലവിലുണ്ടായിരുന്നത്. കാലക്രമേണ അതിൽ മാറ്റം വന്നു. മൊബൈൽ വാങ്ങുന്ന എല്ലാവരും വാങ്ങുന്ന കടയിൽവെച്ചുതന്നെ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും സജീവമാകുകയും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. അടുത്ത കാലത്തായി സംഘടിത ഗ്രൂപ്പുകളായിതിരിഞ്ഞു മറ്റേതെങ്കിലും സംഘടനയിൽ പ്രവർത്തിക്കുന്നുവെന്ന ഒരേയൊരു കാരണംകൊണ്ട്‌ ചില വ്യക്തികളുടെ പോസ്റ്റുകൾക്കു താഴെ അസഭ്യം വർഷിക്കുന്ന പോരാളിഗ്രുപ്പുകൾ വളരെ സജീവമായി. മുൻ ഡിജിപിമാർ ശ്രീ.ടി.പി സെൻകുമാറിന്റെയും ശ്രീ.ജേക്കബ് തോമസിന്റെയും പോസ്റ്റുകളും അവയുടെ കമന്റുകളും ഇപ്പോഴും അവരുടെ പ്രൊഫൈലിൽ വായിക്കുവാൻ കഴിയും.

ഈ സാഹചര്യങ്ങളാണ് ഫേസ്ബുക്ക് മാന്യന്മാർക്ക് സജീവമായി നിലകൊള്ളാൻ സാധിക്കുന്ന ഒരു സാമൂഹികമാധ്യമമല്ലായെന്നുള്ള തിരിച്ചറിവിലേക്കു എന്നെ നയിച്ചതും 2011 മുതലുള്ള അക്കൗണ്ട് പൂട്ടിക്കെട്ടാമെന്നുമുള്ള തീരുമാനത്തിലേക്കെത്തിച്ചതും. പക്ഷെ ഫേസ്ബുക്ക് ഒഴിവാക്കുന്നത് പല അസൗകര്യങ്ങൾക്കും ഇടവരുത്തുമെന്നും തിരിച്ചറിയുന്നു. പ്രത്യേകിച്ച് പരസ്യങ്ങൾക്കും മറ്റും ബിസിനസ്സ് അക്കൗണ്ട് ഉള്ളവർക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ട് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് അങ്ങിനെയുള്ള കാര്യങ്ങൾക്കുവേണ്ടി മാത്രം ഒരു പുതിയ അക്കൗണ്ട് തുടങ്ങുകയാണ്. പുതിയ അക്കൗണ്ടിൽ വളരെ സൂക്ഷിച്ചു മാത്രമേ സുഹൃത്തുക്കളെ സ്വീകരിക്കുന്നുള്ളൂ. എന്തിനും ഏതിനും എതിർക്കാൻവേണ്ടിമാത്രം ഫ്രണ്ട്ലിസ്റ്റിൽ കടന്നുകൂടിയ ചില സുഹൃത്തുക്കൾ ഉണ്ടായിരുന്നു പഴയ അക്കൗണ്ടിൽ. പുതിയ അക്കൗണ്ടിൽ അവരെ ഒഴിവാക്കുകയാണ്. അതുപോലെതന്നെ എന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കുറേപ്പേരെങ്കിലും ഉണ്ടായിരുന്നിരിക്കാം; അവർക്കുമിതൊരു അവസ്സരമാകുമെന്നു വിശ്വസിക്കുന്നു.

വ്യക്തിപരമായ എൻറ്റെ ചില താൽപ്പര്യങ്ങളും അഭിരുചികളും താഴെക്കൊടുക്കുന്നു. അവയെ മാനിക്കുന്നവരെയാണ് ഞാൻ സുഹൃത്തുക്കളായി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്. അവയോടു യോജിക്കാൻ കഴിയാത്തവർ ദയവു ചെയ്തു എനിക്കു ഫ്രണ്ട്റിക്വസ്റ്റ് അയക്കുകയോ എൻറ്റെ ഫ്രണ്ട്റിക്വസ്റ് സ്വീകരിക്കുകയോ ചെയ്യരുത്. അഥവാ ഫ്രണ്ടായിക്കഴിഞ്ഞാണ് ഇതു വായിക്കുന്നതെങ്കിൽ ആവശ്യമെങ്കിൽ അൺഫ്രണ്ട് ചെയ്യുവാനും മടിക്കരുത്.

  1. അടിസ്ഥാനപരമായി ഞാനൊരു വിമുക്തഭടനാണ്. ആദ്യം രാജ്യം പിന്നെ സംസ്ഥാനം എന്ന തത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്നു.
  2. പാകിസ്ഥാനും ചൈനയും നമ്മുടെ രാജ്യത്തിന്റെ ശത്രുരാജ്യങ്ങളാണ്. ആ രാജ്യങ്ങൾക്കു കീജയ് വിളിക്കുന്ന മനോഭാവം അംഗീകരിക്കാനാവില്ല.
  3. മതം മനുഷ്യന് അവശ്യം വേണ്ട സംഗതിയല്ല. ഒരു മതത്തിൽ വിശ്വസിക്കുന്ന മാതാപിതാക്കളുടെ സന്തതിയായി എല്ലാവരും ജനിച്ചു. ആരും ആ സാഹചര്യങ്ങൾ സ്വയം തെരഞ്ഞെടുത്തതല്ല. ജനിച്ചുവീണ സമൂഹത്തോടുള്ള പലവിധമായ കടപ്പാടുകൾമൂലം അവിടെത്തന്നെ എല്ലാവരും നിൽക്കുന്നു. അവിടെത്തന്നെ എല്ലാവരും നിൽക്കട്ടെ. പക്ഷെ, മതമൗലികവാദത്തോട് ഒട്ടും യോജിപ്പില്ല.
  4. രാഷ്ട്രീയവും ഏതാണ്ട് അതുപോലെതന്നെ. സ്വന്തം പാർട്ടിയാണ് എല്ലായ്പ്പോഴും ശരിയെന്ന ധാരണ പാടില്ല. എല്ലാ പാർട്ടികൾക്കും അവരുടെ ഇടമുണ്ട്. ഒന്നു മറ്റൊന്നിനെ ഇല്ലാതാക്കാനല്ല ശ്രമിക്കേണ്ടത്; മറിച്ച്‌, രാജ്യതാൽപ്പര്യത്തിനുവേണ്ടി പരസ്പരം സഹകരിക്കുകയാണ് ചെയ്യേണ്ടത്.
  5. ഒരു മതത്തിന്റെ നിയമങ്ങൾ അനുസ്സരിച്ചായിരിക്കണം രാജ്യം ഭരിക്കപ്പെടേണ്ടത് എന്ന് ആരെങ്കിലും കരുതുന്നെങ്കിൽ ഞാൻ ആ വ്യക്തിക്കും ആ മതത്തിനും ശത്രുവാണ്. ഇന്ത്യ ഭരിക്കപ്പെടേണ്ടത് ഭരണഘടനാനുശ്രുതമായാണ്. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരേ നിയമസംഹിത ബാധകമാകണം.
  6. എന്റെ ബാല്യത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ആയിരുന്നു ഭാരതത്തിന്റെ പ്രധാനമന്ത്രി. അദ്ദേഹം എന്റെ പ്രധാനമന്ത്രിയായിരുന്നു. അതിനുശേഷം ഉണ്ടായിട്ടുള്ള എല്ലാ പ്രധാനമന്ത്രിമാരും എന്റെ പ്രധാനമന്ത്രിമാരായിരുന്നു. ഇപ്പോളത്തെ പ്രധാനമന്ത്രി ബിജെപിക്കാരനായതുകൊണ്ടു അംഗീകരിക്കില്ലായെന്ന മനോഭാവം തീരെയില്ല. ഇത് സംസ്ഥാനഭരണത്തിനും ബാധകമാണ്. ഏതെങ്കിലും ഒരു പാർട്ടി ഭരിക്കുമ്പോൾ മാത്രമേ എനിക്ക് മുഖ്യമന്ത്രിയുള്ളൂ മറ്റാരെയും അംഗീകരിക്കില്ലായെന്ന നയമില്ല.
  7. വലിയ അനീതി കണ്ടാൽ എതിർക്കും. പക്ഷെ, നല്ല കാര്യങ്ങൾ എപ്പോഴും കൂടുതലായി കണ്ണിൽപ്പെടും. അതുകൊണ്ടുതന്നെ, സർക്കാരുകൾ ചെയ്യുന്ന ചില നല്ല കാര്യങ്ങൾ എന്റെ ഫേസ്ബുക്ക് പോസ്റ്റുകളായി ചിലപ്പോഴെങ്കിലും പരിണമിക്കും. അവ ആരെയെങ്കിലും അസ്വസ്ഥതപ്പെടുത്തുന്നെണ്ടെങ്കിൽ ക്ഷമിക്കുക.
  8. ബിജെപിയെന്ന പാർട്ടി ഇന്ത്യ ഭരിക്കുന്നതുകൊണ്ടു സർക്കാരിന്റെ എന്തെങ്കിലും നന്മകൾ ചൂണ്ടിക്കാട്ടിയാൽ സംഘിയെന്നു വിളിക്കുകയാണെങ്കിൽ എനിക്ക് ഒട്ടും അസ്വസ്ഥതയില്ല. “സംഘി” എന്നത് അത്ര മോശമായ പദമായി കാണുന്നില്ല. ചാണകം ഗോമൂത്രം എന്നൊക്കെപ്പറഞ്ഞാലും പ്രശ്നമില്ല. അവയൊക്കെ കൈകാര്യം ചെയ്തുതന്നെയാണ് എന്റെ ബാല്യകാലം കഴിഞ്ഞത്. അതുകൊണ്ടുതന്നെ അവയൊന്നും അറവുമാലിന്യത്തെപ്പോലെ അറപ്പുളവാക്കുന്നില്ല.
  9. ഞാനൊരു സ്വവർഗ്ഗഭോഗിയോ സ്വവർഗ്ഗാനുരാഗിയോ അല്ല. അങ്ങിനെയുള്ള ചിന്തകൾതന്നെ എന്നിൽ വലിയ അറപ്പുളവാക്കുന്നുണ്ട്. ദയവുചെയ്ത് ഈ ഉദ്ദേശം വച്ചുകൊണ്ടു ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയോ മെസഞ്ചറിൽ മെസ്സേജുകൾ അയക്കുകയോ ചെയ്യരുത്.
  10. മെസ്സഞ്ചറിൽ എല്ലാ ദിവസവും ഗുഡ്മോർണിംഗ്/ഗുഡ്‌നൈറ്റ് മെസ്സേജുകൾ അയക്കുന്നവരേയും ഞാൻ Unfriend ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യും. കാര്യമാത്രപ്രസക്തമായ കാര്യങ്ങൾക്കു മാത്രം മെസ്സഞ്ചറിൽ മെസ്സേജുകൾ അയക്കുക. ഇത് Whatsapp, Instagram മുതലായ മറ്റെല്ലാ സാമൂഹിക മാധ്യമങ്ങളിലെ എൻറ്റെ അക്കൗണ്ടുകൾക്കും ബാധകമായിരിക്കും. ഒരു മെസ്സേജ് ഏതെങ്കിലും മാധ്യമത്തിൽ വന്നാലുടനെ എനിക്ക് അലേർട്ട് മെസ്സേജ്‌ കിട്ടും. എന്തെങ്കിലും അത്യാവശ്യമുള്ളതാണെന്നു കരുതി വാഹനം പാർക്ക് ചെയ്തു തുറന്നുനോക്കുമ്പോൾ ഒരു ഗുഡ്മോർണിംഗ് മെസ്സേജ് ആണെങ്കിൽ ഉണ്ടാവുന്ന നിസ്സഹായതാബോധത്തെക്കുറിച്ചു ചിന്തിക്കുക.

Comments

Popular posts from this blog

Smart Retirement Planning

Story of a Wasted Retirement Life I have many friends who invested their entire life's earnings into starting their own businesses and ended up facing significant challenges. One such example is my friend Abdul Khader, who lived with me in Jeddah for ten years. (To maintain the privacy of my friend, the name, place and photo given here are not real.) Abdul Khader moved to Saudi Arabia in the early 1970s when he was just 21 years old. When we met in Jeddah in 1996, he was 46. After 33 years of working abroad, he returned to India in 2003, having already arranged his daughter's marriage. His daughter lived in England with her husband, and his son, after completing nursing, secured a job at a government hospital in Riyadh. മലയാളത്തിൽ വായിക്കാം When his wife was left alone in a big house, Abdul Khader decided to return home. Along with a substantial amount from his company as retirement benefit, he also had a significant sum saved over the years. Not wanting to sit idle at home, he...

സമർത്ഥമായ വിരമിക്കൽ പദ്ധതികൾ

ജീവിക്കാൻ മറന്നുപോയ അബ്ദുൽ ഖാദറിൻ്റെ  കഥ ഒരു പുരുഷായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുവാനായി ഉപയോഗിച്ചു പണി വാങ്ങിക്കൂട്ടിയ പലരും എൻ്റെ  സുഹൃത്തുക്കളായിട്ടുണ്ട്. എന്നോടൊപ്പം 10 വർഷക്കാലം ജിദ്ദയിൽ ഉണ്ടായിരുന്ന എൻ്റെ  സുഹൃത്ത് അബ്ദുൽ ഖാദർ ഒരു നല്ല ഉദാഹരണമാണ്. (വ്യക്തിപരമായ സ്വകാര്യത പരിഗണിച്ചു എൻ്റെ  സുഹൃത്തിൻ്റെ  ഇവിടെ കൊടുക്കുന്ന പേരും സ്ഥലവും ഫോട്ടോയും യഥാർത്ഥത്തിലുള്ളതല്ല.) 21 വയസ്സുള്ളപ്പോൾ, 1970 കളുടെ ആരംഭത്തിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയതാണ് അബ്ദുൽ ഖാദർ. 1996 ൽ ഞങ്ങൾ ജിദ്ദയിൽ കണ്ടുമുട്ടുമ്പോൾ അബ്ദുൽ ഖാദറിന് 46 വയസ്സുണ്ടായിരുന്നു. 2003 ൽ അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോന്നു. അതിനു മുൻപ് തന്നെ മകളുടെ വിവാഹം നടത്തി. മകൾ ഭർത്താവിനോടൊപ്പം ഇംഗ്ലണ്ടിൽ ആയിരുന്നു. മകൻ നഴ്സിംഗ് പഠിച്ചതിനു ശേഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ആശുപത്രികളിലും ജോലിചെയ്ത് റിയാദിൽ സർക്കാർ ആശുപത്രിയിൽ ജോലിക്കു കയറി. Read in English അപ്പോഴാണ് ഒരു വലിയ വീട്ടിൽ ഭാര്യ തനിച്ചായിപ്പോയല്ലോയെന്ന ആവലാതി ഉണ്ടാവുകയും അബ്ദുൽ ഖാദർ നാട്ടിലേക്കു പോരുക...

പീഡാനുഭവങ്ങളുടെ ഞായറാഴ്ച്ചകൾ

  ആഴ്ച്ചാവസാനവും ഞായറാഴ്ചയും അടുക്കുന്തോറും മനസ്സിൽ ആധി വർദ്ധിക്കുകയാണ്. എന്തും സംഭവിക്കാം എന്ന മുൻവിധിയോടാണ് ഞായറാഴ്ച്ച 8:30 ന് പള്ളിയിലേക്ക് വലതുകാൽ വെച്ചു കയറുന്നത്. ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുമ്പോഴൊക്കെ വീക്കെൻഡ് അഥവാ ആഴ്ച്ചാവസാനം വലിയ ആവേശത്തോടെയായിരുന്നു കാത്തിരുന്നത്. ആഘോഷമാക്കുന്ന വീക്കെൻഡിൽ ഞായറാഴ്ച്ച പള്ളിയിൽ പോയിരുന്നത് മുൻപോട്ടുള്ള വഴിയിൽ വലിയ ഊർജ്ജം നൽകിയിരുന്നു. ആഴ്ചയുടെ അവസാനം പള്ളിയിൽ പോവുക എന്നുള്ളത് ബാംഗ്ലൂരിലും ഖത്തറിലും ജോലി ചെയ്യുന്ന സമയത്താണ് ആരംഭിച്ചത്. അതിനുമുമ്പ് എയർ ഫോഴ്സിലും സൗദി അറേബ്യയിലുമായി ചെലവഴിച്ച 32 വർഷക്കാലം പള്ളിയിൽ പോക്ക് പരിപാടിയിലേ ഇല്ലായിരുന്നു. ചുരുക്കത്തിൽ, കഴിഞ്ഞ 18 വർഷങ്ങളിലെ വീക്കെൻഡിൽ ഉൾപ്പെട്ടിരുന്ന അനേകം പരിപാടികളിൽ ഒന്നുമാത്രമായിരുന്നു പള്ളിയിൽപോക്ക്. അത് പരമാവധി ഒന്നര മണിക്കൂർ കൊണ്ട് തീരുമായിരുന്നതുകൊണ്ട് ഒരു ശല്യമായി ഒരിക്കലും കണ്ടിരുന്നില്ല.  അടൂരിൽ എത്തിയതിനുശേഷവും (2015 ന് ശേഷം) ഞായറാഴ്ച്ച കുർബാനയ്ക്ക് ഒന്നര മണിക്കൂർ നീക്കി വെക്കുമായിരുന്നു. അരീക്കലച്ചനും നെടിയത്തച്ചനും പൂവണ്ണാലച്ചനും ഒക്കെ ഇവിടെ വികാരിമാരായിരുന്ന സ...