Skip to main content

പൗരത്വ നിയമ ഭേദഗതി ബില്ലും അതുണ്ടാക്കിയ കോലാഹലങ്ങളും

2019 ഡിസംബറിൽ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യത്തെങ്ങും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. വൻഭൂരിപക്ഷത്തോടുകൂടി 2019 ഏപ്രിലിൽ അധികാരത്തിൽ വന്ന നരേന്ദ്രമോഡി സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടാൻ കോൺഗ്രസ്സും മറ്റു പ്രതിപക്ഷ കക്ഷികളും ഇതൊരു സുവർണ്ണാവസരമായി കാണുകയും അത് സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു.

ഈ നിയമഭേദഗതി പഠിക്കുന്ന ആർക്കും ബോധ്യമാകുന്ന ഒരു വസ്തുതയാണ് ഇത് പൗരത്വം കൊടുക്കാനുള്ളതാണ്; ആരുടെയും  പൗരത്വം തിരിച്ചെടുക്കാനുള്ളതല്ല എന്നുള്ളത്.  ബി.ജെ.പി ഗവണ്മെന്റ് അവതരിപ്പിച്ച ബില്ലായതുകൊണ്ടു എന്തെങ്കിലും ചതിക്കുഴികൾ ഉണ്ടാവും, ബില്ലിനു ശേഷം  ദേശീയ പൗരത്വ   രജിസ്റ്റർ നടപ്പിലാക്കുന്ന സമയത്തു  മുസ്ലിം സഹോദരങ്ങളുടെ പൗരത്വം നഷ്ടപ്പെടും അവരെല്ലാം തടങ്കൽ പാളയങ്ങളിലേക്ക് മാറ്റപ്പെടും എന്നൊക്കെയാണ് കലാപം അഴിച്ചുവിടാൻ കച്ചകെട്ടിയിറങ്ങിയവർ സോഷ്യൽ മീഡിയയിൽക്കൂടി പ്രചരിപ്പിച്ചിരുന്നത്. ഈ ദുഷ്പ്രചാരണം അച്ചടി-ദൃശ്യമാധ്യമങ്ങളും ഏറ്റെടുക്കുകയും ചെയ്തു. ഒരു വലിയ ജനവിഭാഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ബില്ലിനെതിരെ നുണ പ്രചാരണം നടത്തുന്നവർക്ക്‌ കഴിഞ്ഞുവെന്നത് വസ്തുതയാണ്.

ഇതേവരെ എല്ലാ പാർട്ടിക്കാർക്കും വളരെ പ്രിയങ്കരനായിരുന്ന ഇ.ശ്രീധരനെപ്പോലെയുള്ളവർ ഈ ബില്ലിൽ എതിർക്കപ്പെടേണ്ടതായി ഒന്നുമില്ലായെന്നും സർക്കാരിൻറ്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടപ്പോൾ അദ്ദേഹത്തെ "സംഘി", "മരയൂള" എന്നൊക്കെ വിളിച്ചാക്ഷേപിക്കാനാണ് സൈബർ പോരാളികൾ ശ്രമിച്ചത്. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ അധിക്ഷേപിച്ചു നിശ്ശബ്ദരാക്കാനുള്ള ശ്രമം ഫേസ്ബുക്കിൽ വളരെ പ്രകടമാണ്. ഇതെല്ലം തനി വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നു ചിന്താശക്തി രാഷ്ട്രീയപ്പാർട്ടികൾക്കു പണയം വെക്കാത്ത ആർക്കും മനസ്സിലാകും. പക്ഷെ, സൈബർ ആക്രമത്തെ ഭയന്ന് അവർക്കു നിശബ്ദത പാലിക്കേണ്ടതായി വരുന്നു. ഈ നിശബ്ദത ബില്ലിനെതിരായുള്ള സമരാഭാസങ്ങൾക്കുള്ള അംഗീകാരമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.


ഡെൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം സെയിദ് അഹമ്മദ് ബുക്കാരി പൗരത്വ നിയമ ഭേദഗതി ബിൽ മൂലം ഒരു മുസ്ലിമിനും പൗരത്വം നഷ്ടപ്പെടില്ലായെന്നും പൗരത്വ നിയമ ഭേദഗതി ബില്ലും നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺ  (NRC) എന്നതും തമ്മിൽ ഒരു ബന്ധവുമില്ലായെന്നും വ്യക്തമാക്കുകയുണ്ടായി. ഇങ്ങിനെ വിവരമുള്ള പലരും പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ വെറും തെറ്റിദ്ധാരണകൾ മൂലമാണെന്നും ഈ തെറ്റിദ്ധാരണകൾ ശൃഷ്ടിക്കുന്നവരുടെ ലക്ഷ്യം മുസ്ലിംകളുടെ വോട്ടാണെന്നും നിരന്തരം പ്രസ്താവിക്കുന്നെണ്ടെങ്കിലും മാധ്യമങ്ങൾ അതൊന്നും വലിയ രീതിയിൽ പ്രചരിപ്പിക്കുന്നില്ല. (റിപ്പോർട്ട് വായിക്കാം)

എന്താണ് സത്യമെന്നറിയണമെങ്കിൽ ബില്ല് വായിച്ചെങ്കിലേ പറ്റൂ. പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി  ബില്ലിൻറ്റെ കോപ്പി പൊതു ഡോമയിനിൽ ലഭ്യമാണ്. (പൗരത്വ ബിൽ വായിക്കാം ...  HTMLPDF)

എങ്ങിനെയൊക്കെ വായിച്ചു നോക്കിയിട്ടും ഏതെങ്കിലും ഇന്ത്യൻ പൗരൻറ്റെ പൗരത്വം എടുത്തുകളയാനോ അയാളെ നാടുകടത്താനോ തടങ്കൽ പാളയത്തിലേക്കയക്കാനോ ഈ നിയമം കൊണ്ടു കഴിയും അഥവാ അതിനുവേണ്ടി ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന വാദഗതി അംഗീകരിക്കുവാuൻ എനിക്കു കഴിയുന്നില്ല. തികച്ചും വിലകുറഞ്ഞ ദുരുപദിഷ്ടിതമായ ആരോപണങ്ങളായേ ഇവയെ കാണാൻ പറ്റൂ.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ മൂന്നു രാജ്യങ്ങളിൽ നിന്നും 31 ഡിസംബർ 2014 നു മുൻപ് ഇന്ത്യയിൽ പ്രവേശിച്ചിട്ടുള്ള  ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിൻ, പാഴ്സി, ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ടവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല എന്നാണ് ബില്ലിൽ എഴുതിയിരിക്കുന്നത്.

ബില്ലിന്റെ രണ്ടാം ഖണ്ഡിക താഴെ കൊടുക്കുന്നു.

"Provided that any person belonging to Hindu, Sikh, Buddhist, Jain, Parsi or Christian community from Afghanistan, Bangladesh or Pakistan, who entered into India on or before the 31st day of December, 2014 and who has been exempted by the Central Government by or under clause (c) of sub-section (2) of section 3 of the Passport (Entry into India) Act, 1920 or from the application of the provisions of the Foreigners Act, 1946 or any rule or order made thereunder, shall not be treated as illegal migrant for the purposes of this Act;".

വിഭജനത്തിനു ശേഷം ഇന്ത്യയിലേക്കു വന്നിട്ടുള്ള അനധികൃത കുടിയേറ്റക്കാർ കോടിക്കണക്കിനാണ്. പല ഉദ്ദേശത്തോടെ വന്നവർ ഇക്കൂട്ടത്തിലുണ്ട്.

പോലീസിനും അതിർത്തിസംരക്ഷണ സേനാംഗങ്ങൾക്കും കൈക്കൂലി കൊടുത്തിട്ടു കള്ളക്കടത്തു സാധനങ്ങളുടെ വാഹകരായി വന്നവരുമുണ്ട്. (1991 ലെ ലിബറലൈസേഷന് മുൻപ് ഇത് നിത്യ സംഭവമായിരുന്നു. വിദേശ നിർമ്മിത തുണിത്തരങ്ങളും മറ്റു ആകർഷക വസ്തുക്കളും ഗൾഫിൽ നിന്നും വരുന്നവർ മാത്രം കൊണ്ടുവന്നിരുന്ന ഒരു കാലഘട്ടമായിരുന്നു 1991 നു മുൻപ് നിലനിന്നിരുന്നത്. എന്നാൽ ഈ സാധനങ്ങളെല്ലാം ന്യായമായ വിലയ്ക്ക് അമൃതസാറിലും ജമ്മുവിലും ഒക്കെയുള്ള ചില പ്രത്യേക മാർക്കറ്റുകളിൽ ലഭ്യമായിരുന്നു. സാധനങ്ങൾ പാകിസ്താനിൽക്കൂടി കള്ളക്കടത്തായി കൊണ്ടുവന്നിരുന്ന ഒരു സമാന്തര വാണിജ്യവ്യവസ്ഥതന്നെയായിരുന്നു ഇത്.) ഇന്ത്യൻ പൗരന്മാരല്ലെങ്കിലും  ഇവരിൽ പലർക്കും ഇന്ത്യയിൽതന്നെ താമസിക്കുന്നതാണ് പ്രിയങ്കരമെന്നതുകൊണ്ടു മാത്രം ഇവിടെ പലവിധ ചെറുതും വലുതുമായ വാണിജ്യ വ്യവസായ സംരംഭങ്ങളിൽ ഏർപ്പെട്ടു 1991 നു ശേഷം ജീവിക്കുന്നു. ഇവരിൽ ചുരുക്കം ചിലർ ഇന്ത്യയോടു കൂറു പുലർത്തി ഇന്ത്യൻ പൗരന്മാരെപ്പോലെ ജീവിക്കുന്നുണ്ടാവും. പക്ഷെ, കൂടുതൽ ആളുകളും ചോറിവിടെയും കൂറവിടെയും എന്ന അവസ്ഥയിലാണ്.

ഇതു കൂടാതെ ഇന്ത്യയിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്താൻ ശത്രുരാജ്യങ്ങൾ പരിശീലിപ്പിച്ചു ആവശ്യമായ  പണവും യുദ്ധോപകരണങ്ങളും കൊടുത്തു അതിർത്തികടത്തി വിട്ടിരിക്കുന്ന ലക്ഷക്കണക്കിനു ഭീകരപ്രവർത്തകരുമുണ്ട്. അവർ ഇന്ത്യക്കാരെന്ന വ്യാജേന ഇന്ത്യയിൽക്കഴിഞ്ഞുകൊണ്ട് ഇന്ത്യാരാജ്യത്തെ ഏതുവിധേനയും തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്.

മറ്റു ചിലർ മുമ്പുപറഞ്ഞ രാജ്യങ്ങളിലെ പീഡനം സഹിക്ക വയ്യാതെ പലായനം ചെയ്തെത്തിയവരാണ്. ലാഹോർ-അട്ടാരി ട്രെയിൻ സർവീസ് (സംജോത്താ എക്സ്പ്രസ്സ്) നിലവിലുണ്ടായിരുന്ന സമയത്തു, എന്തെങ്കിലും യാത്രാരേഖകൾ തയ്യാറാക്കി ഇന്ത്യയിലെത്തി ആ രേഖകളുടെ കാലാവധി തീർന്നിട്ടും പല കാരണങ്ങളാൽ തിരിച്ചു പോകാൻ താൽപ്പര്യമില്ലാതെ  ഇവിടെത്തന്നെ തങ്ങിയവരാണിവർ. എണ്ണത്തിൽ താരതമ്യേന കുറവായ (ഏതാണ്ട് മുപ്പതിനായിരം ആളുകൾ), എന്നാൽ അങ്ങേയറ്റം കരുണയർഹിക്കുന്ന ഈ അഭയാർത്ഥികളെയാണ് പൗരത്വ ഭേദഗതി ബില്ലു വഴി അനധികൃത കുടിയേറ്റക്കാർ എന്ന വിഭാഗത്തിൽനിന്നും മാറ്റി ഇന്ത്യൻ പൗരന്മാരായി കണക്കാക്കാൻ ലക്ഷ്യമിടുന്നത്.

ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിൻ, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗങ്ങൾ പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നീ മൂന്നു ഇസ്ലാമിക് രാജ്യങ്ങളിൽ ന്യൂനപക്ഷമാണെന്നുള്ള വസ്തുത  സ്‌കൂൾകുട്ടികൾക്കു പോലും അറിവുള്ള ലളിതമായ സത്യമാണ്. പക്ഷെ, ഈ മൂന്നു രാജ്യങ്ങളിലും ന്യൂനപക്ഷ സമുദായങ്ങൾ ഒരു വിവേചനവും നേരിടുന്നില്ലായെന്നും മുസ്ലിംകളെ പൗരത്വ ഭേദഗതി ബില്ലിൻറ്റെ പരിധിയിൽ നിന്നും ഒഴിവാക്കിയത് ദുരുദ്ദേശത്തോടെയാണെന്നും രാജ്യത്തെത്തിയിരിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാർക്കും പൗരത്വം കൊടുക്കണമെന്നുമാണ് ബില്ലിനെ എതിർത്ത് സർക്കാരിനെതിരായ വികാരം സൃഷ്ടിച്ചു മുതലെടുക്കുവാൻ ശ്രമിക്കുന്നവർ പറയുന്നത്. മോഡി സർക്കാരിനെ എങ്ങിനെയെങ്കിലും മറിച്ചിട്ടിട്ടു വേറൊരു സർക്കാർ വന്നാലും വിനാശകരമായ ഈ നടപടി സ്വീകരിക്കും എന്നു ഞാൻ കരുതുന്നില്ല. മാത്രമല്ലാ, പീഡനം സഹിച്ചു പലായനം ചെയ്തെത്തിയവർക്ക് പൗരത്വം കൊടുക്കണമെന്നു കഴിഞ്ഞ 10-20 വർഷങ്ങളായി വാദിച്ചുകൊണ്ടിരുന്ന പല നേതാക്കന്മാരും പ്രതിപക്ഷ പാർട്ടികളിലുണ്ട്; ഇപ്പോൾ അവർ മൗനിബാബാകളായി അഭിനയിക്കുന്നുവെങ്കിലും. വെറും വില കുറഞ്ഞ രാഷ്ട്രീയം!

ഇനി, ഈ രാജ്യങ്ങളിലൊന്നും മതപീഡനം നടക്കുന്നില്ല; അവിടുത്തെ ന്യൂനപക്ഷങ്ങളെയൊക്കെ അവർ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്നുണ്ട്; മറിച്ചുള്ളതെല്ലാം സംഘപരിവാറിൻറ്റെ ദുഷ്പ്രചാരണമാണെന്ന വാദത്തിൻറ്റെ യാഥാർഥ്യമെന്തെന്നു പരിശോധിക്കാം. ഞാനിവിടെ ക്രിസ്ത്യാനികളുടെ മാത്രം കാര്യമേ ചൂണ്ടിക്കാണിക്കുന്നുള്ളൂ. പാകിസ്താനിൽനിന്നും പലായനം ചെയ്‌തു ഇന്ത്യൻ പഞ്ചാബിൻറ്റെ പല ഭാഗങ്ങളിലും കഴിയുന്ന ക്രിസ്തുമതം പ്രാക്ടീസ് ചെയ്യുന്ന പലരുമായും അടുത്തിടപഴകുന്നതിനു 1984 മുതൽ 1987 വരെ അമൃതസർ എന്ന സ്ഥലത്തു ജോലി ചെയ്യുമ്പോൾ എനിക്കു കഴിഞ്ഞിട്ടുണ്ട്. അവരുടെയൊക്കെ കണ്ണീരിൽ കുതിർന്ന കഥകൾ ഞാൻ ഒത്തിരി കേട്ടിട്ടുമുണ്ട്. അവയൊക്കെ ഇവിടെ അവതരിപ്പിക്കുന്നതിലും വിശ്വാസയോഗ്യമായത്  ഈ അടുത്ത സമയത്തു അയൽ  രാജ്യങ്ങളിൽ നടന്നിട്ടുള്ള മത പീഡനങ്ങളുടെ വിവരണം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്നത് ഉദ്ധരിക്കുന്നതായിരിക്കും എന്നു ഞാൻ കരുതുന്നു. അങ്ങിനെയുള്ള ചില സംഭവങ്ങളും റിപ്പോർട്ടുകളും പരിശോധിക്കാം.

ആസിയാ ബീവിയുടെ കഥ

റിപ്പോർട്ട് വായിക്കുക 

2009 ജൂണിൽ പാകിസ്താനിലെ ഒരു ഗ്രാമത്തിൽ ഒരു ബക്കറ്റ് വെള്ളത്തിനെച്ചൊല്ലി സ്ത്രീകൾ തമ്മിലുള്ള നിസ്സാര വാക്കുതർക്കം അതിലുൾപ്പെട്ട ക്രിസ്ത്യൻ സ്ത്രീക്ക് വധശിക്ഷ ലഭിക്കുന്നതിൽ വരെയെത്തി. ആ ക്രിസ്ത്യൻ സ്ത്രീയാണ് ആസിയാ ബീവി. പ്രവാചക നിന്ദ എന്ന കുറ്റത്തിന്  കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി കഴിഞ്ഞ വർഷം ഒഴിവാക്കി. പക്ഷെ, അവരെ തൂക്കിക്കൊല്ലണമെന്ന ആവശ്യം മുന്നോട്ടു വച്ച് രാജ്യം മൊത്തം പ്രക്ഷോഭങ്ങൾ നടന്നു. വിഷയത്തിനു അന്താരാഷ്ട്ര മാധ്യമങ്ങളിൽ കിട്ടിയ വലിയ  അന്താരാഷ്ട്ര സമൂഹങ്ങളുടെ സമ്മർദ്ദം മൂലം  ആസിയാ ബീവിയെയും രണ്ടു പെൺമക്കളെയും കാനഡയിലേക്ക് രക്ഷപെടാൻ പാക് സർക്കാർതന്നെ വഴിയൊരുക്കിയെന്നാണ് അറിയുവാൻ കഴിയുന്നത്. (ബി.ബി.സി റിപ്പോർട്ട് വായിക്കുക)





നിസ്സാര വാക്കുതർക്കങ്ങളെ തുടർന്ന് മതനിന്ദ അഥവാ പ്രവാചകനിന്ദ ആരോപിച്ചു ന്യൂനപക്ഷ സമുദായാംഗങ്ങളെ കേസ്സിൽകുടുക്കുകയും ആൾക്കൂട്ടം കൈകാര്യം ചെയ്തു കൊലപ്പെടുത്തുകയും വിഭജനകാലം മുതൽ ഇന്നും പാകിസ്ഥാനിൽ നിലവിലുള്ള ഒരു പ്രക്രിയയാണ്.
(കൂടുതൽ റിപ്പോർട്ടുകൾ)

ഹ്യുമാ എന്ന പെൺകുട്ടിയുടെ കഥ

വത്തിക്കാൻ ന്യൂസിലെ തന്നെ ഒരു റിപ്പോർട്ട് ശ്രദ്ധിക്കാം. കറാച്ചിയിലെ സിയാ കോളനിയിലെ ഹ്യുമാ എന്ന 14 വയസ്സുകാരി പെൺകുട്ടിയെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്തു തട്ടിക്കൊണ്ടുപോയി നിർബ്ബന്ധിച്ചു മതം മാറ്റി  ഒരു മുസ്ലിമുമായി വിവാഹവും നടത്തി. (വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് )

ക്രിസ്ത്യൻ യുവതികളെ തട്ടിക്കൊണ്ടുപോകുകയും നിർബ്ബന്ധിച്ചു മതം മാറ്റുകയും ചെയ്യുന്നത് പാകിസ്ഥാനിൽ ഒരു വാർത്തയേ അല്ലായെന്നതാണ് വാസ്തവം.

U.S. Commission on International Religious Freedom (USCIRF) എന്ന അമേരിക്കൻ സംഘടന അവരുടെ പഠനങ്ങളുടെ വെളിച്ചത്തിൽ എത്തിയിരിക്കുന്ന നിഗമനം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനവിഷയം ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യാനികളോടുള്ള അതിക്രമവും അടിച്ചമർത്തലുമാണെന്നാണ്. (Report)

ലോകമെങ്ങും ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന മതവിഭാഗം ക്രൈസ്തവരാണെന്നാണ് ഇതുപോലെയുള്ള പല അന്താരാഷ്ട്ര സംഘടനകളുടെയും കണ്ടെത്തൽ.

മതത്തിൻറ്റെ അടിത്തറയിൽ കെട്ടിപ്പൊക്കി നിലകൊള്ളുന്ന രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ മാത്രമേ ആക്രമിക്കപ്പെടുന്നുള്ളൂ എന്നു കരുതേണ്ട. ഞാനൊരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചതുകൊണ്ടും ക്രിസ്ത്യാനി എന്ന ലേബൽ ചാർത്തുന്നതുകൊണ്ടും ക്രിസ്ത്യാനികളുടെ പീഡനങ്ങളെക്കുറിച്ചുള്ള ചില അന്താരാഷ്ട്ര മാധ്യമങ്ങളുടെ ലിങ്കുകൾ ഇവിടെ കൊടുത്തുവെന്നേയുള്ളൂ. ഹിന്ദുക്കളും മറ്റു ന്യൂനപക്ഷ  മതവിഭാഗങ്ങളും സത്യത്തിൽ അതിലും പതിന്മടങ്ങു ക്രൂരത നേരിടുന്നുണ്ട്. കിത്താബ് (പുസ്തകം) പിന്തുടരുന്നവർ എന്നൊരു പരിഗണന ക്രിസ്ത്യാനികൾക്കു ലഭിക്കുന്നുണ്ട്. എന്നിട്ടും ഇതാണ് സ്ഥിതിയെങ്കിൽ ആ പരിഗണന കിട്ടാത്ത മറ്റുള്ളവരുടെ കാര്യം പറയേണ്ടല്ലോ.

ഈ രാജ്യങ്ങളിൽ നിന്നും ഉടുതുണിക്ക് മറുതുണിയില്ലാതെ പ്രാണരക്ഷർത്ഥം പലായനം ചെയ്തു വരുന്നവർക്ക് പൗരത്വം കൊടുക്കുകയെന്നതും വന്നു കയറിയ എല്ലാവർക്കും പൗരത്വം കൊടുക്കുകയെന്നതും രണ്ടു കാര്യങ്ങളാണ്. ആദ്യത്തേത് മാനുഷിക പരിഗണനയാണെങ്കിൽ രണ്ടാമത്തേത് രാജ്യത്തെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കുന്നതിനു തുല്യമാണ്.

എന്തായാലും പൗരത്വം കൊടുക്കുന്നതിനു വേണ്ടി കൊണ്ടുവന്ന ഒരു നിയമഭേദഗതി നിലവിലുള്ള  ഏതെങ്കിലും പൗരന്മാരുടെ പൗരത്വം തിരിച്ചെടുക്കാനാണെന്നുള്ള ഇനിയും തെളിയിക്കപ്പെടാത്ത വാദഗതിക്കു അഭ്യസ്തവിദ്യർക്കിടയിൽപ്പോലും ഇത്ര സ്വീകാര്യത എങ്ങിനെ ലഭിച്ചുവെന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല. ഈ നിയമ ഭേദഗതി തലനാരിഴ കീറി പരിശോധിക്കാനുള്ള നടപടികൾ സുപ്രീം കോടതി ആരംഭിച്ചതിനു ശേഷവും പ്രക്ഷോഭങ്ങളുമായി മുൻപോട്ടു പോകുന്നത് ബില്ലിനെതിരെ തിരിഞ്ഞവർക്കു അവരുടെ വാദങ്ങളിൽ ഒട്ടും ആൽമവിശ്വാസം ഇല്ലായെന്നും മറിച്ചു സുപ്രീം കോടതിയെപ്പോലും സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമാണെന്നും ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനുമാവില്ല. ചുരുക്കം ചിലരെങ്കിലും ഇന്ത്യയിലെ സുപ്രീം കോടതിയും മോദിയുടെ കാൽക്കീഴിലാണ്, അവിടെനിന്നും നീതി ലഭിക്കാൻ സാധ്യതയില്ലായെന്നുമുള്ള വിലകുറഞ്ഞ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽക്കൂടി പ്രകടിപ്പിക്കുന്നുമുണ്ട്. ഇതൊക്കെ ഇക്കൂട്ടരുടെ ഉള്ളിലിരുപ്പ് അവരറിയാതെതന്നെ പുറത്തുവരാൻ ഇടയാക്കുന്നുണ്ട്. സത്യത്തിൽ രാഷ്ട്രീയം ഉപജീവനമാർഗ്ഗമായി സ്വീകരിക്കാതെ അധ്വാനിച്ചു ജീവിക്കുന്ന രാഷ്ട്രീയത്തിനുപരിയായി രാഷ്ട്രം എന്ന വികാരം വഹിച്ചു ജീവിക്കുന്ന രാജ്യത്തിലെ ഭൂരിപക്ഷം നിശബ്ദമായി ഇതൊക്കെ ശ്രദ്ധിക്കുകയുമാണെന്നുള്ള വസ്തുത വളരെ പ്രകടമാണ്. അവർ എരിതീയിൽ എണ്ണയൊഴിക്കാനോ ന്യൂനപക്ഷ സഹോദരങ്ങളുടെ മനസ്സിനെ വൃണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നതിനോ തയ്യാറാവുന്നില്ല. അവരല്ല, ഞങ്ങളാണ് ഭൂരിപക്ഷം, രാജ്യം മൊത്തം കത്തുന്നത് കണ്ടില്ലേയെന്നു ചോദിക്കുന്നവർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൻറ്റെ സമയത്തെപ്പോലെ കണ്ണടച്ചിരുട്ടാക്കാൻ ശ്രമിക്കുകയാണ്.

Mathews Jacob
20-Jan-2020
www.mathewsjacob.com
------------------------------------------

References
1. Citizen Ammendment Act 2019
2. Assiya Beevi, BBC News
3. Case of Hyuma, Vatican News
4. USCIRF Report
Delhi Imam's Statement
6. Taslims Nasrin's Opinion






Comments

Popular posts from this blog

Smart Retirement Planning

Story of a Wasted Retirement Life I have many friends who invested their entire life's earnings into starting their own businesses and ended up facing significant challenges. One such example is my friend Abdul Khader, who lived with me in Jeddah for ten years. (To maintain the privacy of my friend, the name, place and photo given here are not real.) Abdul Khader moved to Saudi Arabia in the early 1970s when he was just 21 years old. When we met in Jeddah in 1996, he was 46. After 33 years of working abroad, he returned to India in 2003, having already arranged his daughter's marriage. His daughter lived in England with her husband, and his son, after completing nursing, secured a job at a government hospital in Riyadh. മലയാളത്തിൽ വായിക്കാം When his wife was left alone in a big house, Abdul Khader decided to return home. Along with a substantial amount from his company as retirement benefit, he also had a significant sum saved over the years. Not wanting to sit idle at home, he...

സമർത്ഥമായ വിരമിക്കൽ പദ്ധതികൾ

ജീവിക്കാൻ മറന്നുപോയ അബ്ദുൽ ഖാദറിൻ്റെ  കഥ ഒരു പുരുഷായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുവാനായി ഉപയോഗിച്ചു പണി വാങ്ങിക്കൂട്ടിയ പലരും എൻ്റെ  സുഹൃത്തുക്കളായിട്ടുണ്ട്. എന്നോടൊപ്പം 10 വർഷക്കാലം ജിദ്ദയിൽ ഉണ്ടായിരുന്ന എൻ്റെ  സുഹൃത്ത് അബ്ദുൽ ഖാദർ ഒരു നല്ല ഉദാഹരണമാണ്. (വ്യക്തിപരമായ സ്വകാര്യത പരിഗണിച്ചു എൻ്റെ  സുഹൃത്തിൻ്റെ  ഇവിടെ കൊടുക്കുന്ന പേരും സ്ഥലവും ഫോട്ടോയും യഥാർത്ഥത്തിലുള്ളതല്ല.) 21 വയസ്സുള്ളപ്പോൾ, 1970 കളുടെ ആരംഭത്തിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയതാണ് അബ്ദുൽ ഖാദർ. 1996 ൽ ഞങ്ങൾ ജിദ്ദയിൽ കണ്ടുമുട്ടുമ്പോൾ അബ്ദുൽ ഖാദറിന് 46 വയസ്സുണ്ടായിരുന്നു. 2003 ൽ അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോന്നു. അതിനു മുൻപ് തന്നെ മകളുടെ വിവാഹം നടത്തി. മകൾ ഭർത്താവിനോടൊപ്പം ഇംഗ്ലണ്ടിൽ ആയിരുന്നു. മകൻ നഴ്സിംഗ് പഠിച്ചതിനു ശേഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ആശുപത്രികളിലും ജോലിചെയ്ത് റിയാദിൽ സർക്കാർ ആശുപത്രിയിൽ ജോലിക്കു കയറി. Read in English അപ്പോഴാണ് ഒരു വലിയ വീട്ടിൽ ഭാര്യ തനിച്ചായിപ്പോയല്ലോയെന്ന ആവലാതി ഉണ്ടാവുകയും അബ്ദുൽ ഖാദർ നാട്ടിലേക്കു പോരുക...

പീഡാനുഭവങ്ങളുടെ ഞായറാഴ്ച്ചകൾ

  ആഴ്ച്ചാവസാനവും ഞായറാഴ്ചയും അടുക്കുന്തോറും മനസ്സിൽ ആധി വർദ്ധിക്കുകയാണ്. എന്തും സംഭവിക്കാം എന്ന മുൻവിധിയോടാണ് ഞായറാഴ്ച്ച 8:30 ന് പള്ളിയിലേക്ക് വലതുകാൽ വെച്ചു കയറുന്നത്. ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുമ്പോഴൊക്കെ വീക്കെൻഡ് അഥവാ ആഴ്ച്ചാവസാനം വലിയ ആവേശത്തോടെയായിരുന്നു കാത്തിരുന്നത്. ആഘോഷമാക്കുന്ന വീക്കെൻഡിൽ ഞായറാഴ്ച്ച പള്ളിയിൽ പോയിരുന്നത് മുൻപോട്ടുള്ള വഴിയിൽ വലിയ ഊർജ്ജം നൽകിയിരുന്നു. ആഴ്ചയുടെ അവസാനം പള്ളിയിൽ പോവുക എന്നുള്ളത് ബാംഗ്ലൂരിലും ഖത്തറിലും ജോലി ചെയ്യുന്ന സമയത്താണ് ആരംഭിച്ചത്. അതിനുമുമ്പ് എയർ ഫോഴ്സിലും സൗദി അറേബ്യയിലുമായി ചെലവഴിച്ച 32 വർഷക്കാലം പള്ളിയിൽ പോക്ക് പരിപാടിയിലേ ഇല്ലായിരുന്നു. ചുരുക്കത്തിൽ, കഴിഞ്ഞ 18 വർഷങ്ങളിലെ വീക്കെൻഡിൽ ഉൾപ്പെട്ടിരുന്ന അനേകം പരിപാടികളിൽ ഒന്നുമാത്രമായിരുന്നു പള്ളിയിൽപോക്ക്. അത് പരമാവധി ഒന്നര മണിക്കൂർ കൊണ്ട് തീരുമായിരുന്നതുകൊണ്ട് ഒരു ശല്യമായി ഒരിക്കലും കണ്ടിരുന്നില്ല.  അടൂരിൽ എത്തിയതിനുശേഷവും (2015 ന് ശേഷം) ഞായറാഴ്ച്ച കുർബാനയ്ക്ക് ഒന്നര മണിക്കൂർ നീക്കി വെക്കുമായിരുന്നു. അരീക്കലച്ചനും നെടിയത്തച്ചനും പൂവണ്ണാലച്ചനും ഒക്കെ ഇവിടെ വികാരിമാരായിരുന്ന സ...